2013 ഏപ്രിൽ 10, ബുധനാഴ്‌ച
ചിന്നന്റെ തന്ത്രം
ചിണ്ടന്‍ കടുവ ഏറെനാളത്തെ ചികിത്സയ്ക്ക് ശേഷം ഗുഹയ്ക്ക് പുറത്തിറങ്ങി.
ചിണ്ടന്‍ : വല്ലാത്തെ കിടപ്പ് ആകെ വലഞ്ഞു.
ഒപ്പം നിന്നിരുന്ന
ചിന്നന്‍ ; ശരിയാണ് ചിണ്ടാ നീയാകെ എല്ലും തോലുമായി, ഇതിനു കാരണക്കാര്‍ ആ കിന്നരിയും കൂട്ടരുമാണന്ന് ഓര്‍ക്കണം.
ചിണ്ടന്‍ : അതു ഞാന്‍ മറക്കില്ല, ആ കുട്ടിയാന അവനെ ശരിപ്പെടുത്തിയിട്ടെ എനിക്ക് വിശ്രമം ഉളളു.
വക്രന്‍ : ചിണ്ടാ , അവന്‍മാര്‍ നിസാരക്കാരനല്ല, എന്നെ കടന്നലിനെ കൊണ്ടു കുത്തിപ്പിച്ചതാണ്.
ചിന്നന്‍ : അവരെ പിടികൂടണമെങ്കില്‍ സൂത്രം തന്നെ പ്രയോഗിക്കണം. തല്‍ക്കാലം നമ്മള്‍ക്ക് ആനകുട്ടിയെ വിടാം, എന്നിട്ട് ആ മിന്നു പ്രാവിനെ കുടുക്കാനുളള വഴിനോക്കാം.
ചിണ്ടന്‍ : ചിന്നാ , ഇത്തിരി ഇല്ലാത്ത പ്രാവിനെ കിട്ടിയിട്ട് എന്തു ചെയ്യാന്‍
ചിന്നന്‍ : ഇതാണ് ശക്തിയുണ്ടായിട്ട് കാര്യമില്ല ബുദ്ധിവേണം എന്ന് പറയുന്നത്. നമ്മുടെ നീക്കം നിരീക്ഷിക്കുന്നത് മിന്നുവാണ്. അവളെ പിടികൂടിയാല്‍ പിന്നെ അപ്പുവിനെയും, കിന്നരിയെയും പിടിക്കാം.
വക്രന്‍ : അതിനെന്താ വഴി
ചിന്നന്‍ : സൂത്രമുണ്ട്, കയ്യിലെ സഞ്ചിയില്‍ നിന്ന് ഒരു പിടി ഗോതമ്പ് വാരി കാണിച്ചു. പിന്നെ ഒരു വലയും.
വക്രന്‍ ഇതെന്തിനാണ്.
ചിന്നന്‍ : മിന്നുവരുന്ന അത്തിമരത്തിന്റെ ചുവട്ടില്‍ ഗോതമ്പ് വിതറും,വക്രന്‍ വലയുമായി മരകൊമ്പില്‍ ഇരിക്കണം. മിന്നു ഗോതമ്പ്തിന്ന് രസം കയറുമ്പോള്‍ വല വീശി പിടികൂടണം.
ചിണ്ടന്‍ : സൂത്രം ഉഗ്രന്‍ ,എങ്കില്‍ നമ്മള്‍ക്ക് നീങ്ങാം.
പതിവുപോലെ തീറ്റതേടി ഇറങ്ങിയ മിന്നുവിന് വിശ്വസിക്കാന്‍ ആയില്ല.
അത്തിമരത്തിന്റെ ചുവട്ടില്‍ നിറയെ ഗോതമ്പുമണികള്‍
മിന്നു : കാക്കള്‍ നാട്ടില്‍ നിന്ന് കൊണ്ടുവന്നതാവും .എന്തായാലും അവ വന്ന് കൊത്തിഓടിക്കും മുമ്പ് കുറച്ചുതിന്നാം
മരച്ചുവട്ടില്‍ പറന്നിറങ്ങി, ഗോതമ്പ് രുചിയോടെ അകത്താക്കി രസിച്ചിരുന്ന മിന്നുവിന്റെ മേലേ വല വന്നു വീണത് പെട്ടന്നായിരുന്നു.
മിന്നു : അയ്യോ അമ്മേ, രക്ഷിക്കണേ,
വലയ്ക്ക് പിന്നാലെ മരത്തില്‍ നിന്ന് ചാടിയ വക്രനാണ് മറുപടി പറഞ്ഞത്.
അലറി വിളിക്ക് നിന്നെ ആരു രക്ഷിക്കും എന്ന് നോക്കാം,
മരത്തിന് പിന്നില്‍ നിന്ന് ചിന്നനും പുറത്തുവന്നു.
ചിന്നന്‍ : വക്രാ , നീ പോയി ഗുഹയില്‍ നിന്ന് ചിണ്ടനെ വിളിച്ചുകൊണ്ടുവാ, എന്നിട്ടു വേണം ഇവളെ സൂപ്പാക്കാന്‍.
കേട്ടപാതി വക്രന്‍ പാഞ്ഞു.
ചിണ്ടന്റെ ഗുഹയിലേക്ക് കയറും മുമ്പ് ,മലയുടെ താഴെ അപ്പുവിനെ വക്രന്‍ കണ്ടു.
ഏയ് ആനക്കുട്ടി, നിന്റെ കൂട്ടുകാരന്‍ പ്രാവിനെ ഞങ്ങള്‍ പിടിച്ചു.ചിണ്ടനെ വിളിക്കാന്‍ പോവുകയാണ് അവളെ സൂപ്പുവയ്ക്കാന്‍
അപ്പുവിന് വിശ്വസിക്കാന്‍ ആയില്ല, അവന്‍ അത്തിമരത്തിന്റെ അടുത്തേക്ക് പാഞ്ഞു.
മരത്തിനടുത്ത് ചെല്ലും മുമ്പു തന്നെ അപ്പു ആ കാഴ്ച കണ്ടു, വലയില്‍ കുടുങ്ങി കിടക്കുന്ന മിന്നു.
തൊട്ടപ്പുറത്ത് തീ കൂട്ടി വെളളം തിളപ്പിക്കുന്ന ചിന്നന്‍ ചെന്നായ്. കുറ്റിക്കാടിന് മറഞ്ഞിരുന്ന അപ്പു പ്രാര്‍ത്ഥിച്ചു.
വനദേവതേ, കിന്നരിയെ അത്തിമരത്തിന്റെ അടുത്ത് എത്തിക്കണേ, മിന്നു അപകടത്തിലാണേ.
പുഴയോരത്ത്, പൂക്കളില്‍ നിന്ന് തേന്‍ നുകര്‍ന്നു നിന്ന കിന്നരി ആ പ്രാര്‍ത്ഥന കേട്ടു.
എന്തോ അപകടമുണ്ട് അപ്പു വിളിക്കുന്നുണ്ടല്ലോ, കിന്നരി അങ്ങോട്ട് പാഞ്ഞു.
കരഞ്ഞുകൊണ്ടിരുന്ന അപ്പുവിന്റെ മുന്നില്‍ കിന്നരി എത്തി.
കിന്നരിയെ കണ്ടതും അപ്പു വീണ്ടും കരയാന്‍ തുട
ങീ... ങീ... മിന്നുവിനെ അവര്‍ പിടിച്ചു.
കിന്നരി : അപ്പു നീ കരയാതിരി , എന്തെങ്കിലും വഴിനോക്കാം.
അപ്പു : എന്തു വഴി, ദേ ചിന്നന്‍ വെളളം തിളപ്പിക്കുവാ, മിന്നുവിനെ സൂപ്പാക്കാന്‍ ആണന്നാണ് പറയുന്നത്.
കിന്നരി : നീ കണ്ണടച്ച് മിണ്ടാതിരി, മിന്നുവിനെ രക്ഷിക്കാം.
കിന്നരി : അപ്പു നിനക്ക്, ആ കലം തട്ടിമറിക്കാമോ
അപ്പു : അയ്യോ എനിക്ക് പേടിയാ
കിന്നരി : ശരി എങ്കില്‍ നിന്റെ തുമ്പിക്കൈ നീളട്ടെ,......
പറഞ്ഞു തീരും മുമ്പ് അപ്പുവിന്റെ തുമ്പിക്കൈ, പെരുമ്പാമ്പുപോലെ നീണ്ടു.
തിളച്ചിരുന്ന വെളളവും കലവും എടുത്ത് പൊക്കി, ചിന്നന്റെ തലയിലേക്ക് ഒരൊറ്റ ഒഴി.
ചിന്നന്‍ : അമ്മേ, ഭൂതം എന്റെ ദേഹം മുഴുവന്‍ പൊളളിയേ.
മിന്നുവിനെ പിടികൂടിയത് കാണാന്‍ എത്തിയ ചിണ്ടനും, വക്രനും കണ്ടത് ദേഹമാകെ പൊളളി, അലറിക്കൊണ്ട് ഓടുന്ന ചിന്നനെയാണ്,
ചിന്നന്‍ : ചിണ്ടാ , ഓടിക്കോ, അത്തിമരത്തില്‍ ഭൂതമുണ്ട് . അതാണ് എന്റെ മേല്‍ ചൂടുവെളളം ഒഴിച്ചത്.
ചിണ്ടന്‍ നോക്കിയപ്പോള്‍,
അതാ, കലം ചുറ്റിപ്പിടിച്ച ഒരു വലിയ പാമ്പ് ചിന്നനു പിന്നാലെ, കണ്ടപ്പോള്‍ തന്നെ ചിണ്ടനും വാലും ചുരുട്ടി ഓട്ടം.
വക്രന്‍ : എന്റെ അമ്മോ, എന്റെ ബോധം മറയുന്നേ, വക്രന്റെ തലയിലും കിട്ടി അടി.
ചതിയന്‍മാരുടെ ഓട്ടം കണ്ടോ,
കുറ്റിക്കാട്ടില്‍ നിന്ന് പുറത്തുവന്ന കിന്നരി അപ്പുവിനോട് പറഞ്ഞു
അപ്പു കിന്നരി, എന്റെ തുമ്പിക്കൈ പൊളളിയിട്ടുണ്ടെന്നാണ് തോന്നുന്നത്.
കിന്നരി : അത് പിന്നെ ശരിയാക്കാം, ഇപ്പം മിന്നുവിനെ വലപൊക്കി രക്ഷിക്കാം.
അപ്പുവും കിന്നരിയും ചെന്ന് വല ഉയര്‍ത്തി മിന്നുവിനെ രക്ഷപെടുത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ