2013 മാർച്ച് 31, ഞായറാഴ്‌ച

ഭൂതം ഇറങ്ങിയ ആഞ്ഞിലിമരം

രാവിലെ ഉറക്കമുണര്‍ന്ന കിന്നരിയെയും, അപ്പുവിനെയും തേടിയെത്തിയ ചൂടുവാര്‍ത്ത ഇതായിരുന്നു കാട്ടില്‍ ഭൂതം ഇറങ്ങി വക്രന്‍ കരടിയെ ഭൂതം പിടിച്ചു. മിന്നുവാണ് ഒറ്റശ്വാസത്തില്‍ ഇത്രയും കാര്യങ്ങള്‍ അറിയിച്ചത് അപ്പു : എന്നിട്ട് വക്രന്‍ ചത്തോ, ്മിന്നു: ഇല്ല പേടിച്ച് പനിപിടിച്ച് വൈദ്യശാലയിലാണ്, കിന്നരി:നമ്മള്‍ക്ക് പോയി വക്രനെ ഒന്നു കാണണ്ടെ അപ്പു : എന്തിനാ, ആ ചതിയനെ കാണുന്നത് കിന്നരി: അതു ശരിയല്ല, ആപത്ത് ഉണ്ടാകുമ്പോള്‍ നമ്മള്‍ ശത്രുതമറക്കണം, മാത്രമല്ല, ഭൂതം നാളെ നമ്മളെയെല്ലാം പിടിക്കില്ലേ, അപ്പു: അയ്യോ, അത് ഓര്‍പ്പിക്കാതെ, മിന്നു: കിന്നരി, ഭൂതം, നമ്മുടെ, ചെമ്പന്‍ കുരങ്ങനെയും പിടിച്ചു. കിന്നരി: അവന്‍ മരത്തില്‍ കയറി രക്ഷപ്പെട്ടു, പക്ഷെ അവന്റെ കയ്യിലുണ്ടായിരുന്നവരിക്കചക്കമുഴുവന്‍ ഭൂതം കൊണ്ടുപോയി. കിന്നരി: വരിക്ക ചക്ക തിന്നുന്ന ഭൂതമോ, എനിക്ക് അത്യാവശ്യമായി വക്രനെ കാണണം മിന്നുവും, അപ്പുവും കിന്നരിയും കൂടി കുരങ്ങു വൈദ്യശാലയിലേക്ക് വെച്ചുപിടിച്ചു. മൂവര്‍ സംഘത്തെ കണ്ടപാടെ വൈദ്യര്‍ ചോദിച്ചു. എന്താ നിങ്ങളെയും ഭൂതംപിടിച്ചോ, അപ്പു: അതിനെന്താ, അങ്ങനെ ഒരുചോദ്യം കുരങ്ങന്‍ വൈദ്യന്‍ : എന്റെ വൈദ്യശാല മുഴുവന്‍ ഭൂതം പനിക്കാരാണ്. കിന്നരി: ആര്‍ക്കെങ്കിലും പരിക്കുണ്ടോ. വൈദ്യന്‍ : അതാണ് അദ്ഭുതം ആര്‍ക്കും പരിക്കില്ല അപ്പു: ഒരു പക്ഷെ ഇത് വല്ല വെജിറ്റേറിയന്‍ ഭൂതവുമായിരിക്കും. അതാണ് ആരെയും ആക്രമിക്കാത്തത്. കിന്നരി: ഭൂതത്തിനെക്കുറിച്ച് എന്താണ് രോഗികള്‍ പറഞ്ഞത്. എങ്ങനെയാണ് രൂപം. വൈദ്യന്‍: ആകെ കണ്ടത്,വക്രനാണ്, അവന്‍ പേടിച്ചിട്ട് ഇപ്പോഴും പിച്ചും പേയും പറയുകയാണ്. ബാക്കിയുളളവര്‍ ശബ്ദം കേള്‍ക്കുമ്പോഴെ ബോധം പോയവരാണ്. കിന്നരി: ഞങ്ങളൊന്ന് വക്രനെ കണ്ടോട്ടെ. അപ്പു: എന്തിനാ കിന്നരി, അവന്‍ അവിടെ കിടക്കട്ടെ കിന്നരി: അപ്പു നീ മിണ്ടാതെ കൂടെവാ, എനിക്ക് ആ ഭൂതത്തിന്റെ വിവരങ്ങള്‍ അറിയണം. വക്രന്‍ കിടന്ന തടി കട്ടിലിനടുത്ത് മൂവര്‍ സംഘം എത്തി. അപ്പു വിളിച്ചു വക്രാ, എടാ വക്രാ ഒരുഞരക്കത്തോടെ വക്രന്‍ കണ്ണുതുറന്നു. കിന്നരി: എന്താ വക്രാ നിനക്ക് പറ്റിയത് വക്രന്‍: എനിക്ക് പറയാന്‍പോലും പേടിയാണ്. ഭയങ്കര ശബ്ദത്തില്‍, തീയും പുകയുമായി ഒരു രൂപം ചാടിവരികയായിരുന്നു. അമ്മേ, ആ പുക എന്റെ കണ്ണു തകര്‍ത്തു വലിയ കമ്പുപോലത്തെ കൈകൊണ്ട് കുത്താന്‍ വന്നു. കാതടിപ്പിക്കുന്ന അലര്‍ച്ചയായിരുന്നു. കിന്നരി : എവിടെ വെച്ചാണ് നീ ഭൂതത്തെ കണ്ടത്. വക്രന്‍ പുഴയോരത്ത് പണ്ട് സിനിമാക്കാര്‍ വന്ന ആഞ്ഞിലിമരത്തിന് മുന്നില്‍ കിന്നരി : എപ്പോഴായിരുന്നു വക്രന്‍: സന്ധ്യയ്ക്ക്, ഞാന്‍ നല്ല പഴങ്ങളുമായി വരികയായിരുന്നു. കിന്നരി: ഇപ്പോള്‍ പിടികിട്ടി,ഭൂതം പഴക്കൊതിയനാണ്, നമ്മള്‍ക്ക് കാര്യം എളുപ്പമായി. മിന്നു: കിന്നരി, എന്താണ് കാര്യം നീ പറ. കിന്നരി: നീ പുഴയോരത്തെ ആഞ്ഞിലിമരം വരെ പോകണം അവിടെ എവിടെയെങ്കിലും മരത്തില്‍ വലിയ പോടുകള്‍ ( പൊത്ത്) ഉണ്ടോ എന്ന് നോക്കണം, ഞാനും , അപ്പുവും അവിടെ എത്താം. അപ്പു: എന്താ കിന്നരി നിന്റെ പ്ലാന്‍, ഇത് ഭൂതത്തോടുളള കളിയാണ്. കിന്നരി: നീ വാ, അപ്പു നമ്മള്‍ക്ക് മുളം കൂട്ടംവരെ പോകാം. മുളം കൂട്ടത്തിനടുത്ത് എത്തിയ കിന്നരി, നീളം കൂടിയുളള കടിച്ച് പിടിച്ച് നടക്കാന്‍ അപ്പുവിനോട് പറഞ്ഞു. എന്റെ തുമ്പിക്കൈ വേദനിക്കും എന്ന് പറഞ്ഞ് ആദ്യം അപ്പു പിണങ്ങിനിന്നു . കിന്നരി കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. വമ്പന്‍ മുളയുടെ കനം കുറഞ്ഞ് പൊങ്ങുതടിപോലെയാവട്ടെ അപ്പു തുമ്പികൈകൊണ്ട് പിടിച്ചപ്പോള്‍ തൂവല്‍ പോലെ മുളകൂടപോന്നു. പുഴക്കരയിലേക്ക് നടന്നപ്പോള്‍ മിന്നു പറന്നു വരുന്നത് രണ്ടുപേരും കണ്ടു. മിന്നു: കിന്നരി, പുഴയ്ക്കടുത്ത് ചെറിയ മരക്കൂട്ടത്തിന് പിന്നില്‍ ആല്‍മരത്തില്‍ വലിയപോത്തുണ്ട് , ആരോ അതിനുളളില്‍ താമസമുണ്ട്. കിന്നരി : സംശയം ഒട്ടും വേണ്ട അത് ഭൂതം തന്നെയാണന്ന് ഉറപ്പിച്ചോളു. മിന്നു: അതെന്താ കിന്നരി, കിന്നരി: പണി ഇപ്പോള്‍ കാണിക്കാം, അപ്പു നീ ആ മുള വെളളത്തിലേക്ക് ഇട്. അപ്പു: ഇപ്പോള്‍ റെഡിയാക്കിതരാം കിന്നരി : മുള നീണ്ട് , മിന്നു പറഞ്ഞ മരപൊത്തില്‍ ചെല്ലട്ടെ , വനദേവതെ , വെളളം ചീറ്റട്ടെ. കിന്നരി പ്രാര്‍ത്ഥിച്ച് തീര്‍ത്തില്ല , മുളം കൊഞ്ചിനുളളിലൂടെ വെളളം ആല്‍മരത്തിന്റെ് പ്പൊത്തിലേക്ക് ചീറ്റിതുടങ്ങി. ഒരു മിനിട്ട് കഴിഞ്ഞില്ല, മരപൊത്തില്‍ നിന്ന് രണ്ട് വലിയ കുരങ്ങന്‍മാര്‍ വെളിയില്‍ ചാടി. കിന്നരി : പറഞ്ഞു. അപ്പു അവരെ പിടിച്ചോ, കേള്‍ക്കേണ്ട താമസം അപ്പു ചാടി അവന്‍മാരെ പിടുത്തമിട്ടു. കിന്നരി : നിങ്ങളല്ലേ, ഭൂതം എന്നു പറഞ്ഞു മൃഗങ്ങളെ പേടിപ്പിച്ചത്. എന്തു സൂത്രമാണ് പ്രയോഗിച്ചത്. കുരങ്ങന്‍മാര്‍: സിനിമാക്കാര്‍ ഇട്ടിട്ടുപോയ ചുവന്ന ടോര്‍ച്ചും , കോളോമ്പികളുമാണ് ഉപയോഗിച്ചത്. ആദ്യം തമാശയ്ക്ക് ചെയ്തതാണ് , പേടിച്ചവരുടെ കയ്യില്‍ നിന്ന് പഴങ്ങള്‍ കിട്ടി.യതോടെ അത് തുടര്‍ന്നു എന്നേയുളളു. കിന്നരി: ഈ തട്ടിപ്പുമായി ഇനി വനത്തില്‍ കാണരുത്. സ്ഥലം വിട്ടോണം കുരങ്ങന്‍മാര്‍ ജീവനും കൊണ്ട് ഓടി അപ്പു: നിനക്ക് ഇത് എങ്ങനെ മനസിലായി കിന്നരി കിന്നരി: ചക്കപ്പഴം ഭൂതം എടുത്തു എന്ന് മിന്നു പറഞ്ഞപ്പോഴെ ഇതിനു പിന്നില്‍ തട്ടിപ്പാണന്ന് ഞാന്‍ ഉറപ്പിച്ചു.

2013 മാർച്ച് 29, വെള്ളിയാഴ്‌ച

തേന്‍ കൊതിയന് കടന്നല്‍ സദ്യ

രാവിലെ ഗുഹയില്‍ നിന്ന് പുറത്തിറങ്ങിയ വക്രന്‍ ആകെ വിഷമത്തിലായിരുന്നു. തലേദിവസം ഒന്നും കഴിക്കാത്തതിന്റെ ക്ഷീണം,കൂട്ടുകാരെയാണങ്കില്‍ കാണുന്നുമില്ല. എങ്ങോട്ടെന്നില്ലാതെ യാത്ര തുടര്‍ന്നു. വിശന്നിട്ട്കണ്ണുകാണാന്‍ വയ്യ, എന്തെങ്കിലും കിട്ടിയിരുന്നേല്‍ കഴിക്കാമായിരുന്നു. പുഴക്കരയില്‍ കിന്നരിയെയും കൂട്ടരെയും പിടികൂടാന്‍ പോയപ്പോള്‍ രണ്ട് വലിയ കൂടുകള്‍ ആല്‍മരത്തില്‍ കിടക്കുന്നത് കണ്ടത് വക്രന്‍ ഓര്‍ത്തു. തേന്‍കൂട് തേനിറ്റ് വീഴുന്ന കൂടിന്റെ ചിത്രം മനസില്‍ തെളിഞ്ഞപ്പോഴെ വക്രന്റെ നാവില്‍ വെളളമൂറി, പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു. പുഴയോരത്ത് എത്തിയപ്പോഴെ വക്രന്‍ തളര്‍ന്നു പിന്നെ ഒരടി നടക്കാന്‍ വയ്യ. തണല്‍ പറ്റി പതിയെ ഇരുന്നു. പുഴയില്‍ നിന്ന് വെളളം കുടിക്കാനായി മുഖം താഴ്ത്തി. അതാ ആ പുഴയില്‍ നിന്ന് ഒരു ശബ്ദം മുതലച്ചാര്‍ : എന്താ വക്രാ പതിവില്ലാതെ പച്ചവെളളം ശാപ്പിടുന്നത്. വക്രന്‍ : എന്തു പറയാനാ ,രാവിലെ മുതല്‍ പട്ടിണിയാ, എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ ഇറങ്ങിയതാ, മുതല : നില്‍ക്ക് ഞാന്‍ രണ്ട് ചെമ്പഴം തരാം. മുതല നീട്ടിയ ചെമ്പഴവും തിന്ന് വെളളവും കുടിച്ച് ക്ഷീണം മാറ്റിയ വക്രന്‍ പറഞ്ഞു. പോട്ടെ ഈ ആല്‍മരത്തില്‍ തേനീച്ചയുണ്ടന്നാണ് കേട്ടത്. കയറി കുറച്ച് തേന്‍ കഴിക്കട്ടെ മുതലച്ചാര്‍ : സൂക്ഷിക്കണേ, അതില്‍ കൂറ്റന്‍ കടന്നലുണ്ട് . കമ്പുമാറി കയറരുത്. വക്രന്‍: പിന്നെ എനിക്ക് നിന്റെ ഉപദേശം ആവശ്യമില്ല . എനിക്കറിയാം തേന്‍കൂടും, കടന്നല്‍ കൂടും. ആല്‍മരത്തിന്റെ ചുവട്ടിലെത്തിയ വക്രന്‍ മുകളിലേക്ക് നോക്കി, കത്തിജ്വലിച്ച് നില്‍ക്കുന്ന സൂര്യന്‍ കണ്ണഞ്ചിപ്പോകുന്നു. ആല്‍മരത്തിലേക്ക് വലിഞ്ഞുകയറുന്ന വക്രന്‍ മിന്നുവിന്റെ കണ്ണില്‍പെട്ടു. ദൂരെ നിന്നിരുന്ന കിന്നരി പറന്ന് വക്രന്റെ അടുത്തെത്തി. കിന്നരി : എന്താ കരടിച്ചാരെ ഇതില്‍ വലിഞ്ഞു കയറുന്നത് . ഇത് ഞങ്ങളുടെ ഏരിയയാണ്. വക്രന്‍ : പോടേ മാറിനിന്നില്ലെങ്കില്‍ നിന്നെ ഞാന്‍ സൂപ്പാക്കും. മിന്നുവിനെ ആട്ടിയോടിച്ച വക്രന്‍ വക്രന്‍ മരത്തിലേക്ക് ആഞ്ഞു കയറി മുകളിലേക്ക് കയറും തോറും സൂര്യന്റെ ചൂടും , വെളിച്ചവും കൂടി വന്നു, കണ്ണില്‍ ഇരുട്ട് കയറും പോലെ വലിയ ശിഖിരത്തില്‍ വക്രന്‍ ക്ഷീണിതനായി ഇരുന്നു. ഇരുന്നതിന്റെ തൊട്ടു പിറകില്‍ ഒരു ശബ്ദം കിയോ,കിയോ........ വക്രന്റെ ഉളളിലെ ദുഷ്ടബുദ്ധി ഉണര്‍ന്നു , പക്ഷി കുഞ്ഞുങ്ങള്‍ ആണല്ലോ തേന്‍ പിന്നെ കുടിക്കാം, തല്‍ക്കാലം കിളിക്കുഞ്ഞിനെ തിന്നാം, ഇരുന്നിടത്തു നിന്ന് എണീറ്റ് ആല്‍മരകൊമ്പിലൂടെ തപ്പിപിടിച്ച് വക്രന്‍ കിളിക്കൂടിന്റെ അടുത്തേക്ക് നീങ്ങി. മിന്നു ഇത് കണ്ടു മിന്നു : എന്റെ ദൈവമേ, ദുഷ്ടന്‍ ആ കിളിക്കുഞ്ഞുങ്ങളെ കൊല്ലും. എന്തെങ്കിലും ചെയേ്ത പറ്റു. മരക്കൊമ്പില്‍ നിന്ന് മിന്നു വക്രന്റെ മുഖത്തിന് നേരെ പാഞ്ഞടുത്തു. മിന്നുവിന്റെ് വരവ് കണ്ടറിഞ്ഞ വക്രന്‍ കൈവീശി ഒറ്റയടി. ചിറകിന് ചെറുതായി അടികിട്ടിയ മിന്നു ദൂരേക്ക് തെറിച്ചു. മിന്നു : ദൈവമേ, കിന്നരിയെ വിളിക്കാം അല്ലാതെ രക്ഷയില്ല കിന്നരി ഓടിവായോ........ മിന്നുവിന്റെ വിളി മുഴങ്ങി കാടിന്റെ ഉളളില്‍ അപ്പുവിനൊപ്പം കളിച്ചിരുന്ന കിന്നരി പറഞ്ഞു. കിന്നരി : അപ്പു, എന്തോ പ്രശ്‌നമുണ്ട്. മിന്നു വിളിക്കുന്ന പോലെ തോന്നുന്നു. വാ പോകാം, അപ്പുവിന്റെ പുറത്തിരുന്ന് രണ്ടുപേരും തിരികെ ഓടി. അടിയേറ്റ ചിറക്, കൊക്കുകൊണ്ട് പതിയെ ഉരുമി ഇരുന്ന മിന്നു, വേദന കൊണ്ട് കരഞ്ഞുപോയി. മിന്നു: ദുഷ്ടന്‍, ഇവനെ ഞാന്‍ ശരിയാക്കും. മുഖം ഉയര്‍ത്തി നോക്കിയ മിന്നു ഞെട്ടിപ്പോയി, വക്രന്‍ കിളിക്കുഞ്ഞുങ്ങള്‍ ഇരിക്കുന്ന കൊമ്പിനടുത്ത് എത്തി. മിന്നു: ചുറ്റും നോക്കി എന്തു ചെയ്യും. വക്രന്റെ തലയ്ക്ക് മുകളില്‍ അതാ ഒരു കടന്നല്‍ കൂട്. ഒട്ടും താമസിച്ചില്ല. ശരവേഗത്തില്‍ പറന്നുചെന്ന മിന്നു കടന്നല്‍ കൂട് ഇരുന്ന കൊമ്പ് കൊത്തിവലിച്ച് താഴേക്ക് ഇട്ടു. കിളികൂട്ടിലിരുന്ന കുഞ്ഞുങ്ങളെ പിടിക്കാന്‍ വക്രന്‍ കൈനീട്ടിയ നിമിഷം കടന്നല്‍ കൂട് നേരെ മുഖത്തേക്ക് . കണ്ണില്‍ തന്നെ കുത്തുകിട്ടിയ വക്രന്റെ പിടി വിട്ടുപോയി. മിന്നു , ചിരിച്ചുകൊണ്ട് കിളികുഞ്ഞുങ്ങളുടെ അടുത്ത് എത്തി. ഭയന്ന് ഇരുന്ന അവരെ ആശ്വസിപ്പിച്ചു. മിന്നുവിന്റെ നിലവിളികേട്ട് ആല്‍മരത്തിന്റെ ചുവട്ടിലേക്ക് ഓടി എത്തിയ കിന്നരിയും അപ്പുവും കണ്ടത് കടന്നല്‍ കുത്ത് കിട്ടി അലറികൊണ്ട് താഴേക്ക് പതിക്കുന്ന വക്രനാണ്. താഴെയാണങ്കില്‍ പാറക്കല്ലും , താഴെ വീണാല്‍ വക്രന്റെ ജീവന്‍ പോകും ഉറപ്പാണ്. രണ്ടു കൈകളും കൂപ്പി കിന്നരി പ്രാര്‍ത്ഥിച്ചു. വനദേവതെ ,കരടിച്ചാരുടെ കനം കുറഞ്ഞ് അപ്പൂപ്പന്‍താടിപോലെയായി പുഴയില്‍ പതിക്കണേ, താഴേക്ക് വീണുകൊണ്ടിരുന്ന വക്രന്‍ കാറ്റില്‍ കുടുങ്ങി നേരെ പുഴയിലേക്ക്. പക്ഷെ കടന്നുലുകളുണ്ടോ വിടുന്നു, അവന്‍ കുത്തടാ കുത്ത്, വെളളത്തില്‍ ധിം എന്നു താഴെവരെ അവര്‍കുത്തി. ഡിം , എന്തോ വീണ ഒച്ചകേട്ട മുതലച്ചാര്‍ നോക്കി. അതാ കരടി, വെളളം കുടിച്ച് ചാകുന്നു, ഒരു വിധം അവനെ തളളി കരയ്ക്ക് കയറ്റിയ ശേഷം പറഞ്ഞു ഏയ് വക്രന്‍, നിന്നോട് ഞാന്‍ പറഞ്ഞതല്ലേ , കടന്നലുണ്ട് സൂക്ഷിക്കണമെന്ന് വക്രന്‍ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു. ഈ സമയം ആല്‍മരത്തിന്റെ ചുവട്ടില്‍ ചെറിയ പിണക്കം നടന്നു പ്രശ്‌നക്കാരി മിന്നുവാണ്. മിന്നു : എന്തിനാണ് കിന്നരി, ആ ദുഷ്ടനെ നീ രക്ഷിച്ചത്, അവന്‍ ഇന്ന് തുലഞ്ഞേനെ, അപ്പു : കിന്നരി, നീ അവനെ രക്ഷിക്കാനാണോ പ്രാര്‍ത്ഥിച്ചത്, അത് വേണ്ടായിരുന്നു. എന്നെ പിടിച്ച് തിന്നാന്‍ നോക്കിയവനാണ്. കിന്നരി : കൂട്ടുകാരെ എത്ര ദുഷ്ടനാണെങ്കിലും നമ്മള്‍ ആരെയും ഉപദ്രവിക്കാന്‍ പാടില്ല. അവനവന്‍ ചെയ്യുന്ന ദുഷ്ടതയുടെ ഫലം അവന്‍ തന്നെ അനുഭവിക്കും. നമ്മള്‍ ആയിട്ട് അവനെ ദ്രോഹിച്ചാല്‍ നമ്മളും ദുഷ്ടന്‍മാരാകും. അതുകൊണ്ട് ഞാന്‍ വക്രനെ രക്ഷിച്ചത്. മിന്നുവിന്റെ ആഗ്രഹം കുഞ്ഞിക്കിളികളെ രക്ഷിക്കുകയായിരുന്നു. വക്രന് ശിക്ഷ കിട്ടണമെന്ന് അപ്പുവും ആഗ്രഹിച്ചു. കടന്നല്‍ കുത്തിലൂടെ അവന് ശിക്ഷയും കിട്ടി, ആ വേദനയും നീരും മാറണമെങ്കില്‍ കുറച്ച് ദിവസം പിടിക്കും. അതുപോരെ , നമ്മള്‍ , നന്മ മാത്രം ചെയ്താല്‍ മതി കേട്ടോ. കൂട്ടുകാരോട് ഇത് പറഞ്ഞ ശേഷം കിന്നരി പറന്നുമാറി. ഈ സമയം വേദന സഹിക്കാന്‍ :വയ്യാതെ ഉച്ചത്തില്‍ കരയുകയായിരുന്നു വക്രന്‍ എങ്കിലും വക്രന് മനസിലാവാതെ പോയത് ഒരു കാര്യമായിരുന്നു. എങ്ങനെയാണ് ഞാന്‍ പറന്നു ചെന്ന് വെളളത്തില്‍ വീണത്, എന്തി വലിഞ്ഞ് ഗുഹയിലേക്ക് നടക്കുമ്പോള്‍ വക്രന്‍ ആലോചിച്ചത് ഇതു മാത്രമായിരുന്നു.

2013 മാർച്ച് 27, ബുധനാഴ്‌ച

കിന്നരിയുടെ അദ്ഭുത ലോകം

കിന്നരിയുടെ അദ്ഭുത ലോകം ഭാഗം രണ്ട് ഗുഹയ്ക്ക് പുറത്തിറങ്ങിയ കിന്നരി ആദ്യം സ്വയം ഒന്നു കിളളി നോക്കി, താന്‍ കണ്ടത് വല്ല സ്വപ്‌നവുമായിരുന്നോ, ഏയ് അല്ല, വേദനയുണ്ട്. ഒന്നു കൂടി ഗുഹയ്ക്കകത്തേയ്ക്ക് കയറാം പതിയെ പറന്ന് ചെന്ന കിന്നരി കണ്ടത് തന്റെ ഓലക്കെട്ടുകളും ഭാണ്ഡവും മുറുക്കുന്ന മഹര്‍ഷിയെയാണ്. കിന്നരി : സ്വാമി അവിടുന്ന് പോവുകയാണോ ? സന്യാസി : അതേ കുഞ്ഞേ, എന്റെ നിയോഗം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി പഞ്ചവന്‍കാടിന്റെ സംരക്ഷണം നിന്റെ ദൗത്യമാണ്. അതിന് അപ്പുവും മിന്നുവും നിനക്കൊപ്പം ഉണ്ടാകും. വലിയ അപകടത്തില്‍ നീ പെട്ടാല്‍ എന്നെ മനസ്സില്‍ നീ ധ്യാനിച്ചാല്‍ മതി . വനദേവതയുടെ കാരുണ്യവുമായി ഞാന്‍ അവിടെയെത്താം. ഇതാ ഈ ചെറിയ കുന്നിക്കുരു നിന്റെ കഴുത്തില്‍ കിടക്കട്ടെ. സ്വര്‍ണ്ണ നൂലില്‍ കോര്‍ത്ത കുന്നിക്കുരുമുത്ത് സന്യാസി കിന്നരിക്ക് നേരെ നീട്ടി. എന്ത് ചെയ്യണം എന്നറിയാതെ അറച്ച് നിന്ന കിന്നരിയോട് അദ്ദേഹം പറഞ്ഞു. സന്യാസി കുഞ്ഞേ ഇത് ആഭരണമല്ല എന്നെയും നിന്നെയും ബന്ധിക്കുന്ന അദ്ഭുത ചരടാണ്. ഇത് നിന്റെ കൂട്ടുകാര്‍ക്കല്ലാതെ ആര്‍ക്കും കാണാനാവില്ല. ഇതില്‍ പിടിച്ചു നീ പ്രാര്‍ത്ഥിച്ചാല്‍ മതി ഞാനറിയും. തൊഴുത് നിന്ന കിന്നരിയുടെ കഴുത്തിലേക്ക് അദ്ദേഹം ആ മാല അണിയിച്ചു. സന്യാസി : കുഞ്ഞേ ന• വരട്ടെ കിന്നരി : എനിക്ക് അങ്ങയെ കാണണമെങ്കില്‍ സന്യാസി: നിന്റെ മനസ്സില്‍ ഞാന്‍ എന്നും നിറഞ്ഞ് നില്‍ക്കും. പൊടുന്നനെ അദ്ദേഹം അപ്രത്യക്ഷനായി . ഇല്ല സ്വപ്‌നമായിരുന്നില്ല എല്ലാം സംഭവിച്ചതാണ്. കിന്നരി ഉറപ്പിച്ചു. വീണ്ടും ഗുഹയുടെ പുറത്തിറങ്ങി. ആദ്യം പുറത്തിറങ്ങിയതു പോലെയല്ല അന്തരീക്ഷം ആകെ മാറി, കാറ്റു നന്നായി വീശിയടിക്കുന്നുണ്ട്. താന്‍ പറന്ന് പോകുന്നതുപോലെ കിന്നരിക്ക് തോന്നി. കിന്നരി : എന്റമ്മോ എന്തൊരു കാറ്റാണിത്. എങ്ങനെ മിന്നുവിനും, അപ്പുവിനും അടുത്തെത്തും. കിന്നരി : ഇക്കാര്യം അവരോടെങ്ങനെ പറയും. 'എന്താ കിന്നരി കുട്ടി ഒറ്റയ്‌ക്കൊരു കിന്നാരം പറച്ചില്‍' ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ കിന്നരി കണ്ടത്. കന്നികാക്കയെ. കിന്നരി : അല്ല കന്നികാക്കമ്മെ എന്തൊരു മറിമായമാണന്നു പറയുകയായിരുന്നു, എങ്ങനെ ഞാന്‍ ഈ കാറ്റത്ത് എന്റെ കൂട്ടുകാരുടെ അടുത്തെത്തും. കന്നി : കാറ്റും മഴയും നിക്കാന്‍ പറഞ്ഞിട്ട് വേഗത്തില്‍ പറന്നു ചെല്ലാം. അല്ല പിന്നെ ,മഴ നനയാതെ ആ ഗുഹയ്ക്കുളളിലേക്ക് കയറ് കുഞ്ഞേ, കിന്നരി : ആ ശരി, ശരി ഇതു തന്നെ തക്കം സംഭവിച്ചതെല്ലാം ശരിയാണോ എന്നറിയാന്‍ ഒന്നു ശ്രമിക്കാം. പതിയെ ഗുഹയ്ക്കുളളിലേയ്ക്ക് പറന്ന് കയറിയ കിന്നരി പതിയെ പറഞ്ഞു. കാടുകാക്കും വനദേവതെ കാറ്റും മഴയും ശമിക്കട്ടെ, കാട്ടിലെ മൃഗങ്ങള്‍ രക്ഷനേടട്ടെ. കന്നി :എന്തൊരു അദ്ഭുതം, ആ കാറും കോളും എവിടെപ്പോയി, കാക്കമ്മ ഉച്ചത്തില്‍ കരഞ്ഞു. കാ കാ കാ...... ശബ്ദം കേട്ട് കണ്ണുതുറന്ന കിന്നരിയും അമ്പരുന്നു. നല്ല സുന്ദരമായ കാലാവസ്ഥ. അതേ സത്യമാണ് താന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പതിയെ ഒരു മൂളിപ്പാട്ടും പാടി കിന്നരി പറന്നു നീങ്ങി. കുഞ്ഞി ചിറക് വീശി പറക്കുമ്പോള്‍ കിന്നരിയുടെ ഉളളില്‍ സന്തോഷമായിരുന്നു. ഇക്കാര്യം എല്ലാവരോടും പറയുമ്പോള്‍ അവരും സന്തോഷം കൊണ്ട് തുള്ളിച്ചാടുമല്ലോ. പുഴയോരത്തെത്തിയ കിന്നരി ഉച്ചത്തില്‍ വിളിച്ചു അപ്പു: മിന്നു..... ആല്‍മരത്തിന്റെ മറവില്‍ നിന്ന് അപ്പുവും മിന്നുവും പുറത്തിറങ്ങി. കിന്നരി എന്താ രണ്ടുപേരും പേടിച്ചരണ്ട് നില്‍ക്കുന്നത്. അപ്പു :എന്റമ്മോ എന്നാ കാറ്റായിരുന്നു.ഞാന്‍ വിചാരിച്ചു എന്നെയും പറത്തിക്കൊണ്ടു പോയേനോ എന്ന് മിന്നു :ആല്‍മരത്തിന്റെ പൊത്തില്‍ കയറിയതു കൊണ്ടാണ് ജീവന്‍പോകാതിരുന്നത്. എന്തായാലും എല്ലാം പെട്ടന്ന് പോയല്ലോ? കിന്നരി പോയതല്ല, ഞാന്‍ പറഞ്ഞു വിട്ടതാണ്. അപ്പു :എന്ത്? കിന്നരി കാറ്റും മഴയും നീ പറഞ്ഞ് വിട്ടെന്നോ ? അപ്പു മിന്നു ഇവരുടെ ഒരു പിരി ഇളകിയെന്നാ തോന്നുന്നത്. മിന്നുവും, അപ്പുവും പൊട്ടിച്ചിരിച്ചു. അപ്പുവിനെ ഒന്നു പറ്റിക്കാം , അപ്പോ ഇവര്‍ക്ക് കാര്യം ബോധ്യമാവും കിന്നരി മനസ്സില്‍ കരുതി. 'കാടുകാക്കും വനദേവതെ' ഞാന്‍ പറഞ്ഞത് സത്യം എന്ന് കൂട്ടരെ ബോധ്യപ്പെടുത്താന്‍ അപ്പു : ചെവി വീശിപറക്കട്ടെ അടുത്തനിമിഷം അത് സംഭവിച്ചു ഒരു അപ്പൂപ്പന്‍ താടി കണക്കെ അപ്പു മുകളിലേക്ക് ഉയര്‍ന്നു. അപ്പു അയ്യോ അമ്മേ എന്നെ ഭൂതം പിടിച്ചേ മിന്നു :അപ്പു നീ എന്താ ഈ കാണിക്കുന്നേ അപ്പു :ഞാനല്ല എന്നെ ആരോ പൊക്കിയതാ ഞാനിപ്പോ താഴെ വീഴും, പറഞ്ഞ് തീര്‍ന്നില്ല. അപ്പുവിന്റെ ചെവി അല്‍പ്പം കൂടി വലുതായി , പക്ഷിയുടെ ചിറക് പോലെ അത് വീശാന്‍ തുടങ്ങി. മിന്നു: എടാ ഭയങ്കര നീ ആളുകൊളളാമല്ലോ നീ പറക്കാന്‍ പടിച്ചു അല്ലേ? അപ്പു :എനിക്കൊന്നു താളെ ഇറങ്ങിയാല്‍ മതിയായിരുന്നു. കിന്നരി :എന്താ അപ്പു താഴെ ഇറങ്ങണോ? കിന്നരി :നോക്കാം നീ ഇങ്ങോട്ട് പോര് , പറഞ്ഞ് തീര്‍ന്നില്ല, പക്ഷി പറന്നിറങ്ങും പോലെ അപ്പു താഴെ എത്തി. നിലം തൊട്ടിട്ടും അപ്പുവിന്റെ വിറയല്‍ മാറിയില്ല. കിന്നരി : എന്താ അപ പറക്കല്‍ ഇഷ്ട്ടപ്പെട്ടോ? അപ്പു : നീ മന്ത്രവാദിയായോ കിന്നരി : മന്ത്രവാദിയൊന്നും ആയില്ല ഞാന്‍ നിങ്ങളെ കാട്ടിത്തന്ന സ്വാമിയല്ലേ അദ്ദേഹത്തിനൊപ്പം നിന്നതിന് വനദേവത നല്‍കിയ അനുഗ്രഹമാണ്. മിന്നു : അപ്പു പോടാ നിനക്ക് വല്ല പണിയുമുണ്ടോ ചുഴലിക്കാറ്റ് വീശിയതുകൊണ്ടാണ് നീ പൊങ്ങിയത് അല്ലാതെ മന്ത്രവും തന്ത്രവും ഒന്നുമില്ല കിന്നരി: മിന്നുവിനെ നോക്കി ചിരിച്ചു. എന്നിട്ട് മനസ്സില്‍ പറഞ്ഞു കാടുകാക്കും വനദേവതെ 'മിന്നു ആനക്കുട്ടിയോളം വലുതാവട്ടെ' മിന്നു :അയ്യോ അമ്മേ എനിക്കെന്താ പറ്റിയത് അപ്പു :മിന്നു നീ രാക്ഷസിയായി മിന്നു :ഈ സ്ഥലം ശരിയല്ല നമ്മള്‍ക്ക് ഇവിടെ നിന്നും പോകാം അപ്പു : കിന്നരി എന്നെ പറത്തിയത് നീയാണങ്കില്‍ കാറ്റും മഴയും മാറ്റിയത് നീയാണങ്കില്‍ മിന്നുവിനെ രക്ഷിക്ക് കിന്നരി ശ്രമിച്ച് നോക്കാം ഒരു ചെറിയ ചിരിയോടെ മിന്നുവിനെ നോക്കി പറഞ്ഞു. എന്റെ ചങ്ങാതിയാം മിന്നു പ്രാവ് പഴയപോലെ മിടുക്കനാകട്ടെ. അപ്പു : കണ്ണുമിഴിച്ച് നില്‍ക്കേ മിന്നു പഴയ രൂപത്തില്‍തിരികെയെത്തി. അപ്പു: കിന്നരി നീ മാജിക്ക് കാരി ആയല്ലോ കിന്നരി: ഏയ് ഇത് അതൊന്നുമല്ല ഞാന്‍ പറഞ്ഞില്ല സ്വാമിയുടെയും വനദേവതയുടെയും അനുഗ്രമാണന്ന് ഗുഹയില്‍ നടന്നതെല്ലാം കിന്നരി കൂട്ടുകാരെ പറഞ്ഞു കേള്‍പ്പിച്ചു. ഒരു അദ്ഭുത കഥ കേള്‍ക്കുംപോലെ മിന്നുവും , അപ്പുവും കണ്ണുമിഴിച്ചിരുന്നു. അപ്പു : ഹായ് കിന്നരിയുടെ കൂടെ നടന്നാല്‍ ഇനി നമ്മള്‍ക്ക് ആരെയും പേടിക്കണ്ട. കിന്നരി :അതു ശരിയാണ് പക്ഷെ ഏതു സമയത്തും പാവങ്ങളെ രക്ഷിക്കാനും നമ്മള്‍ പോകണം. മിന്നു : അതിന് നമ്മള്‍ ഇപ്പോള്‍ പിരിയില്ലേ നേരം ഇരുട്ടിതുടങ്ങി കിന്നരി : അതിന് നമ്മള്‍ ഇപ്പോള്‍ പിരിയില്ലേ നേരം ഇരുട്ടി തുടങ്ങി. അപ്പു :മിന്നു പിന്നെ കിന്നരി: ഈ ആല്‍മരത്തെ തൊട്ടുനില്‍ക്കുന്ന പനയുടെ ചുവട്ടിലല്ലെ നീ , അമ്മയും താമസിക്കുന്നത്. മുളം കൂട്ടിലല്ലോ നിന്റെ കിടപ്പ് അപ്പു , മിന്നു, : പിന്നെ കിന്നരി : ഇനിമുതല്‍ ഞങ്ങളും ഇവിടെ താമസിക്കുകയാണ് മിന്നു : എവിടെ , എന്റെ കൂട്ടുകാരൊക്കെ സര്‍പ്പഗന്ധിക്കടുത്ത അത്തിമരത്തിലാണ്. കിന്നരി : ഞാന്‍ പറഞ്ഞില്ലേ നമ്മള്‍ക്ക് ഒന്നിച്ച് ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടന്ന് അതുകൊണ്ടാണ് നീയും ഞാനും ഈ ആല്‍മരത്തിന്റെ പോടില്‍ കഴിയും. അപ്പു ഇതിന് താഴെ താമസിക്കും. അപ്പു : ഇവിടെ മറവില്ലല്ലോ.കടുവയും പുലിയും പിടിക്കുമെന്നാണ് അമ്മ പറഞ്ഞിട്ടുളളത്. കിന്നരി : നിങ്ങള്‍ക്ക് എന്നെ വിശ്വാസമല്ലേ അപ്പുവിന് ഉറങ്ങാന്‍ അല്‍ മരത്തിന്റെ താഴെ ഒരു ഗുഹ തീര്‍ക്കാം അപ്പോ പ്രശ്‌നമില്ലല്ലോ അപ്പു : ശരി സമ്മതിച്ചു, മിന്നു നീയും സമ്മതിക്ക് മിന്നു തലകുലുക്കി കിന്നരി : എന്നാല്‍ രണ്ടുപേര്‍ക്കും ഇനി എന്റെ വകസദ്യ അരിമണിയും, കരിമ്പു വരട്ടെ പറഞ്ഞു തീര്‍ന്നില്ല, ആല്‍ മരത്തിന്റെ ചുവട്ടില്‍ അരിമണിയും , പെട്ടന്ന് പുഴയിലെ വെളളത്തില്‍ ഒരിളക്കം അപ്പു : അതാ നമ്മള്‍ പറഞ്ഞതെല്ലാം ആ മുതലച്ചാര്‍ കേട്ടെന്നാണ് തോന്നുന്നത്. കിന്നരി : കേള്‍ക്കട്ടെ എന്തിനും ഏതിനും ഒരു സാക്ഷി , മുതലച്ചാര്‍ അറിയുന്നത് നല്ലതാണ്. അവന്‍ ആരോട് പറയില്ല. നിങ്ങള്‍ ഭക്ഷണം കഴിക്ക്. അപ്പു : എനിക്ക് ഉറങ്ങാന്‍ ഗുഹ ഉണ്ടന്ന് പറഞ്ഞിട്ട് കിന്നരി : വയറ് നിറഞ്ഞ് കഴിഞ്ഞ് മറുവശത്ത് പോയിനോക്ക് നിന്റെ വീട് റെഡിയാണ്. മിന്നു : നീ മുകളിലേക്ക് വരണം നമ്മള്‍ക്ക് ഇവിടെ കിടക്കും. അങ്ങനെ സന്തോഷത്തോടെ അവര്‍ താമസം തുടങ്ങി.

കിന്നരി

പ്രിയപ്പെട്ട കിന്നരി നിങ്ങളെ തേടി വരികയാണ് . വര്‍ണ്ണചിറകുളള ഒരു കൊച്ചു പൂമ്പാറ്റയാണ് കിന്നരി. ആപത്തില്‍പെട്ടവരെ സഹായിക്കാനും എല്ലാവര്‍ക്കും സംരക്ഷണം നല്‍കാനും സത്യത്തിന്റെ മാലാഖയാകാനുമാണ് കിന്നരിയുടെ നിയോഗം.ഒരു പൂമ്പാറ്റ ഇതങ്ങനെ ചെയ്യും എന്നല്ലെ , നമ്മുടെ കിന്നരി ഒരു സാധാരണ പൂമ്പാറ്റയല്ല, അവളുടെ കയ്യില്‍ ചെറിയ അഭ്യാസങ്ങളുണ്ട്. ആശിച്ചതെല്ലാം സാധിച്ചുതരാന്‍ അവള്‍ക്ക് കഴിയും. വളരെ ചെറുപ്പത്തില്‍ നല്ലകാര്യം ചെയ്തതിന് വനദേവത അനുഗ്രഹിച്ച് നല്‍കിയതാണ് ആ കഴിവുകള്‍. കഥാപാത്രങ്ങള്‍ നന്മയുടെ പക്ഷത്തെ കഥാപാത്രങ്ങള്‍ കിന്നരി അദ്ഭുത കഴിവുകളുളള ചിത്രശലഭം അപ്പു - കിന്നരിയുടെ സഹായത്തോടെ അദ്ഭുത സിദ്ധിനേടിയ കുട്ടികൊമ്പന്‍, കിന്നരി സമീപത്തുണ്ടങ്കില്‍ ഇവന്‍ പറക്കും. കിന്നരിയുടെ വലം കയ്യാണ് അപ്പു. മിന്നു- മയിലിന്റെ ഭംഗിയുളള തൂവെളള പ്രാവ്. എത്രനേരം വേണമെങ്കിലും തളരാതെ പറക്കാന്‍ കഴിയും. ദീര്‍ഘദൂര കാഴ്ചയും മിന്നുവിനുണ്ട്. ഇവന്റെ കണ്ണില്‍പ്പെടാതെ പഞ്ചവന്‍കാട്ടില്‍ ഒരു ഉറുമ്പിന് പോലും സഞ്ചരിക്കാന്‍ കഴിയില്ല. ഇവരുടെ സുഹൃത്തുക്കള്‍ സുപ്രന്‍ അണ്ണാന്‍, മിച്ചു മുയല്‍ , കപില ആന, കന്നി എന്ന കാക്ക, മിന്റുമാന്‍, മാവോത്തി അപ്പുവിന്റെ അമ്മ, പുന്നാരി മയില്‍ , മുതലച്ചാര്‍ കിങ്ങിണിപ്പുഴയിലെ വാസക്കാരന്‍, ആര്‍ക്കും യഥാര്‍ത്ഥ സ്വഭാവം അറിയില്ല. തിന്മയുടെ പക്ഷത്തെ കഥാപാത്രങ്ങള്‍ ചിന്നന്‍ - ചെന്നായ് ( കിന്നരിയെ കൂട്ടരെയും കുടുക്കാനുളള വഴികള്‍ ആലോചിച്ച് തല പുണ്ണാക്കുകയാണ് പ്രധാന പണി ചിണ്ടന്‍ -കടുവ , വനദേവതയുടെ അനുഗ്രഹമുളള കാട്ടില്‍ സ്ഥിരം മാംസാഹാരം കഴിക്കണം എന്ന് വാശിപിടിക്കുന്ന കടുവാച്ചാര്‍. ഇതിനായി ഓരോ കുരുട്ടുവഴിയും ചിന്തിക്കുന്നു. വക്രന്‍- ക്രൂരനായ കരടി, സ്വന്തം കാര്യം സിന്ദാബാദ് എന്നതാണ് ആപത്‌വാക്യം , സ്വന്തം ശക്തിയിലും, സൗന്ദര്യത്തിലും അമിത വിശ്വാസം, മണ്ടത്തരത്തിന്റെ രാജാവാണ്. പക്ഷെ മഹാ ബുദ്ധിമാനാണന്നാണ് ഭാവം. ജിമ്പു- ചിണ്ടന്‍കടുവയുടെ അമ്മാവന്‍ . പഞ്ചവന്‍ കാടിന് പുറത്തെ വനത്തിലാണ് താമസം ഇടയ്ക്ക് കാട്ടിലെത്തും. പഞ്ചവന്‍കാട്ടിലെ കിന്നരിയുടെ കൂട്ടുകാരുടെയും കഥ നമ്മള്‍ക്ക് തുടങ്ങാം. ഭാഗം ഒന്ന് കിന്നരിയും താപസനും അഗസ്ത്യ വനത്തിന് കിഴക്കേ താഴ്‌വാരത്ത് കിങ്ങിണി പുഴയ്ക്ക് അക്കരെയാണ് പഞ്ചവന്‍കാട് . ഈ പുഴയാണ് ലോകത്തിന്റെ ദുഷ്ടതകളില്‍ നിന്ന് പഞ്ചവന്‍കാടിനെയും മൃഗങ്ങളെയും സംരക്ഷിക്കുന്നത്. പണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരംവെട്ടുകാരന് സ്വര്‍ണ്ണമഴു കിട്ടിയതും നല്ലവനായ തട്ടാന് പൊന്മുട്ടയിടുന്ന താറാവിനെ കിട്ടിയതും ഇവിടെ നിന്നാണന്നാണ് നാട്ടുകാരുടെ വിശ്വാസം. പക്ഷെ ഇതുവരെ അവിടെ മനുഷ്യര്‍ വിഹരിക്കാന്‍ തുടങ്ങിയിട്ടില്ല. അഗസ്ത്യ വനത്തില്‍ ഗ്രാമവഴി അവസാനിക്കുന്നിടത്തു നിന്ന് ആരംഭിക്കുന്ന ഒറ്റയടിപാതയിലൂടെ നടന്ന് വേണം കാട്ടിലെത്താന്‍. അതും പകല്‍ നടക്കാന്‍ പാടില്ല. വെളുത്തവാവുദിവസം ,പൂര്‍ണ്ണചന്ദ്രന്റെ വെളിച്ചത്തില്‍ ഉരിയാടാതെ വനദേവതയെ പ്രാര്‍ത്ഥിച്ചുവേണം വനത്തിലെത്താന്‍. അല്ലാതെ പോകുന്നവര്‍ തിരികെ വരില്ല അഗസ്ത്യ ഗ്രാമത്തിലെ വിശ്വാസം. ഗ്രാമവാസികളുടെ പഴംകഥകളില്‍ ,തപസു ചെയ്യനായി വനത്തിലേക്ക് പോയ ഒരു ബ്രാഹ്മണയുവാവ് മാത്രമാണ് കിങ്ങിണി പുഴകടന്ന് വനത്തില്‍ പോയിട്ടുളളത്. വനദേവതയുടെ ശക്തി നിറഞ്ഞ് നില്‍ക്കുന്ന കാട്ടില്‍ ഇരുന്ന് തപസു നടത്തി. അറിവും ശക്തിയും ലഭിച്ച അനേകം മഹാ താപസനായി മാറി. നാട്ടുകാര്‍ക്ക് ആശ്വാസമേകി ലോകത്തിന്റെ ഏതോ ഭാഗത്ത് ചിരം ജീവിയായി ഇന്നു കഴിയുന്നുണ്ട്. ബ്രാഹ്മണ യുവാവ് ,പഞ്ചവന്‍കാട്ടില്‍ പ്രാര്‍ത്ഥിച്ച് ഇരിക്കുന്ന കാലത്താണ് നമ്മുടെ കിങ്ങിണിക്ക് അദ്ഭുത സിദ്ദികള്‍ക്ക് ലഭിക്കുന്നത്. പഞ്ചവന്‍കാട്ടിലെ സര്‍പ്പഗന്ധി ചെടികള്‍ക്കിടയിലായിരുന്നു കിന്നരിയുടെ കൂട്ടരുടെയും വാസം. വര്‍ണ്ണചിറകുളള കിന്നരി ശലഭം മറ്റു പറവകളെപ്പോലെ അഹങ്കാരിയായിരുന്നില്ല. തന്റെ പ്രീയപ്പെട്ട കൂട്ടുകാരായ മിന്നുവിനും , അപ്പുവിനുമൊപ്പം തൊടിയില്‍ കളിക്കാം , പിന്നെ തന്റെ കൂടിന് ചുറ്റും പറന്ന് എല്ലാം പഠിക്കാനായിരുന്നു കിന്നരിക്ക് ഇഷ്ടം. ഈ സഞ്ചാരത്തിനിടയിലാണ് ഗുഹയില്‍ തപസിരിക്കുന്ന ബ്രാഹ്മണനെ കിന്നരി കണ്ടത് . അദ്ദേഹം പൂജയ്ക്ക് എടുക്കുന്ന പൂവും പഴവും ഭക്ഷിക്കാനായിരുന്നു ആദ്യം അവളുടെ ശ്രമം. ഒന്ന് ,രണ്ട് ദിവസങ്ങള്‍ അത് തുടര്‍ന്ന് കഴിഞ്ഞപ്പോള്‍ താന്‍ ചെയ്യുന്നത് ശരിയല്ലന്ന തോന്നല്‍ ഉണ്ടായി. പിന്നെ അതിന് മുതിരാതെ ബ്രാഹ്മണനോടൊപ്പം വെറുതെ ഇരുന്നു. കുറച്ച് ദിവസം കിന്നരിയെ കളിക്കാന്‍ കാണാതെ വന്നപ്പോള്‍ അപ്പുവും മിന്നുവും തിരക്കി എത്തി. അപ്പുവിന്റെ പുറത്തേറിയായിരുന്നു മിന്നുവിന്റെ വരവ് മിന്നു : എന്താ കിന്നരി ഇപ്പോ കാണാത്തത്, പിണക്കമാണോ, കിന്നരി ഏയ് അല്ല, ഞാന്‍ ഗുഹയിലെ സന്യാസിയെ കാണാന്‍ പോകുന്നതു കൊണ്ടാണ് . അപ്പു : കളളം നിനക്ക് പുതിയ കൂട്ടുകാരെ കിട്ടിക്കാണും, അതാ ഞങ്ങടെ അടുത്ത് വരാത്തത്. കിന്നരി : എടാ ഉണ്ടപക്രു,നീ വാ ഞാന്‍ കാട്ടിത്തരാം സ്വാമിയെ. പറന്ന് നീങ്ങിയ കിന്നരിക്ക് പിന്നാലെ മിന്നുവും അപ്പുവും നീങ്ങി. ഗുഹയ്ക്കുളളില്‍ കണ്ട അവര്‍ സ്വാമിയെ കണ്ടു. ഉച്ചത്തില്‍ സംസാരിക്കാന്‍ മുതിര്‍ന്ന അപ്പുവിനെ ചെവിക്ക് പിടിച്ച് കിന്നരി പുറത്തുകൊണ്ടുവന്നു. ഇപ്പോ മനസ്സിലായോ സ്വാമി സത്യമാണന്ന്. കിന്നരി : എടാ ഇതാ നിന്നോട് ഇക്കാര്യം ഞാന്‍ പറയാതിരുന്നത്, ശബ്ദമുണ്ടാക്കിയാല്‍ സ്വാമി കോപിക്കും. അപ്പു : കിന്നരി നീ എന്റെ ചെവിയില്‍ നിന്ന് വീട് ഞാന്‍ മിണ്ടില്ല. മിന്നു : ഞാന്‍ പോവുകയാണ്, ഇവിടെ ഇത്തിരിനേരം ഇരുന്നാല്‍ ഞാന്‍ അറിയാതെ കുറുങ്ങി പോവും എടാ അപ്പു നീവാ നമ്മള്‍ കളിക്കാം . കിന്നരി: പെണ്ണേ നീ പൂജകഴിഞ്ഞ് വന്നാല്‍ മതി. കിന്നരി : ഞാന്‍ ഇനി എന്നും വൈകിട്ടേ വരു നമ്മള്‍ക്ക് പുഴക്കരയിലെ പൂന്തോപ്പില്‍ കാണാം. കഠിന മന്ത്രങ്ങള്‍ ജപിക്കുന്ന ആ തേജസുറ്റ തപസ്യയെ കണ്ട് കൈകള്‍ കൂപ്പിയാണ് കിന്നരിയും ഇരുന്നത്. രാവിലെ എന്നും പതിവായി , ഒരു ദിവസം താപസനെ തേടിയെത്തിയ കിന്നരി കണ്ടത് തളര്‍ന്ന് കിടക്കുന്ന സന്യാസിയെയും അവിടെ നിന്ന് ഇഴഞ്ഞ് നീങ്ങുന്ന സര്‍പ്പത്തെയുമാണ്. എന്തു ചെയ്യണം എന്നറിയാതെ കുറച്ചുസമയം കരഞ്ഞിരുന്ന കിന്നരി പെട്ടന്ന് തന്റെ അപ്പൂപ്പന്‍ പറഞ്ഞുതന്ന കാര്യം ഓര്‍ത്തു. 'കിന്നരി നമ്മള്‍ ഇപ്പോള്‍ താമസിക്കുന്നത് സര്‍പ്പഗന്ധി മരത്തിലാണ്. ഇതിന്റെ കിഴക്കേ കൊമ്പിലെ പൂവിന്റെ തേനെടുത്ത് ചുണ്ടില്‍ പറ്റിച്ചാല്‍ ഏത് കൊടിയ വിഷബാധയും പോകും . ആരും ജീവിക്കും. പിന്നെ ഒട്ടും താമസിച്ചില്ല . വനദേവതയെ മനസ്സില്‍ ധ്യാനിച്ച് ഒറ്റ പറക്കലായിരുന്നു. ആകാശത്തോളം വളര്‍ന്ന് നില്‍ക്കുന്ന സര്‍പ്പഗന്ധിയുടെ കിഴക്കേ ഒറ്റകൊമ്പില്‍ എത്തിയപ്പോള്‍ കിന്നരി തളര്‍ന്നു പോയി. ഒരിറ്റ് പൂമ്പൊടിയെങ്കിലും ഉളളില്‍ ചെന്നില്ലങ്കില്‍ മരിച്ച് വീഴുമെന്ന് തോന്നി. ഉളള ശക്തി സമാഹരിച്ച് സര്‍പ്പഗന്ധിയിലെ ജീവന്‍ പൂവ്പത്തിന്റെ തേന്‍ മുഴുവന്‍ കിന്നരി വലിച്ചെടുത്തു. സകല ദൈവങ്ങളെയും മനസ്സില്‍ വിളിച്ച് തിരികെ ഒറ്റപക്കലായിരുന്നു.കുഞ്ഞിളം ചിറകുകള്‍ തളര്‍ന്ന് കിന്നരി വീണുപോകുമെന്ന് തോന്നി, കണ്ണില്‍ ഇരുട്ടുകയറി. ' വനദേവതെ കാക്കണെ' ഏറെ പണിപ്പെട്ട് മഹര്‍ഷിയുടെ ചുണ്ടിന് മുകളില്‍ അവള്‍ പറന്നിറങ്ങി . പിന്നെ പതിയെ ഞാന്‍ പകര്‍ന്നു നല്‍കി. ഒരുനിമിഷം ,കണ്ണു വഞ്ചിക്കുന്ന പ്രകാശം അവിടെ പരന്നു, ഒരു ഉറക്കത്തില്‍ നിന്നെന്നപോലെ മഹര്‍ഷി ഉണര്‍ന്ന് എണീറ്റു. തന്റെ മുഖത്തിന് ചുറ്റും പറന്ന് കളിക്കുന്ന ചിത്രശലഭത്തിനെ നോക്കി പുഞ്ചിരിച്ചു. എന്താ നിന്റെ പേര് ? 'കിന്നരി' എന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന നിനക്ക് എന്താണ് വേണ്ടത്. കിന്നരി: അടിയന് ഒന്നും വേണ്ട എന്നും വനദേവതയുടെ അനുഗ്രഹം ഉണ്ടായാല്‍ മതി. മഹര്‍ഷി ഇരുന്നിരുന്ന ഗുഹയുടെ ഭിത്തിയില്‍ ഒരു അദ്ഭുതം പോലെ വനദേവത പ്രത്യക്ഷപ്പെട്ടു. വനദേവത : കിന്നരി , നിന്റെ പുണ്യപ്രവൃത്തിയില്‍ നാം സന്തുഷ്ടയായി, എന്റെ പ്രിയ ഭക്തനെയാണ് നീ രക്ഷിച്ചത്. നിനക്ക് എന്തുവേണമെങ്കിലും ചോദിക്കാം. കിന്നരി: എനിക്കും , എന്റെ കൂട്ടുകാര്‍ക്കും എന്നും സന്തോഷത്തോടെ കഴിഞ്ഞാല്‍ മതി വനദേവത: മനസ്സില്‍ നന്മ നിറഞ്ഞ നീയും നിന്റെ കൂട്ടുകാരും ചിരം ജീവികളായി ഉണ്ടാവേണ്ടത് പഞ്ചവന്‍ കാടിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. മനസ്സില്‍ ആഗ്രഹിക്കുന്നത് എന്തും സാധിക്കുന്നഒരു അദ്ഭുത ശലഭമായിനന്മയുടെയും, സത്യത്തിന്റെയും സംരക്ഷകയായി കഴിയാന്‍ നിനക്ക് നാം വരം തരുന്നു. അപ്പു നിന്റെ കൈയായും, മിന്നു നിന്റെ കണ്ണായും ഒപ്പം ഉണ്ടാകും. തൊഴുതു നിന്ന കിന്നരിക്ക് മീതെ പുഷ്പങ്ങള്‍ വര്‍ദ്ധിപ്പിച്ച ശേഷം വനദേവത മറഞ്ഞു. ഗുഹയില്‍ നിന്ന് പുറത്തിറങ്ങിയ കിന്നരിക്ക് ആകെ അങ്കലാപ്പായി , എന്താ ചെയ്യുക, ആരോടാ പറയുക.